മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Tuesday, March 19, 2013

സ്വാമിവിവേകാനന്ദന്റെ ജാതിയും മതവും

സ്വാമിവിവേകാന്ദന്റെ ജാതിയും മതവും
                                                                     സി.കെ.ശശി, കൊടുങ്ങല്ലൂർ
            കാലഘട്ടത്തിന്റെ ആവശ്യകതകളെ അഭിസംബോധന ചെയ്യാൻ നിയുക്തരാകുന്ന മനുഷ്യസ്നേഹികളായ ചരിത്രസൃഷ്ടികളാണ് മഹാൻമാർ. ഒട്ടേറെ ശ്രേഷ്ഠതകൾ അവകാശപ്പെടാവുന്ന അത്തരമൊരു മഹത് വ്യക്തിയാണ് നൂറ്റിയമ്പതാം വാർഷികം ആഘോഷിക്കുന്ന സ്വാമി വിവേകാനന്ദൻ. എന്നിരുന്നാലും കത്തുന്ന തിരിയിലുമുണ്ട് വെളിച്ചമെന്നപോലെ കരിയും എന്ന സത്യം കാണാതെ പോകരുത്. സംഘപരിവാരം മുതൽ മാർക്സിസ്റ്റുകൾ വരെയുള്ളവർ പ്രചരിപ്പിക്കുംപോലുള്ള മതേതരവാദിയോ കാലഘട്ടം ആവശ്യപ്പെട്ട ജാതിവിരുദ്ധപോരാളിയോ ആയിരുന്നില്ല അദ്ദേഹം. വിശേഷിച്ച് അദ്ദേഹത്തേക്കാൾ ഒമ്പതു വർഷം മുൻപ് ജനിച്ച ശ്രീനാരായണഗുരുവിനെ അപേക്ഷിച്ച് . ഹിന്ദുത്വം പ്രത്യയശാസ്ത്രമായി പ്രഫുല്ലമാകാത്ത കാലത്ത് അതിന് ബീജാവാപം കൊടുത്ത മൃദുഹിന്ദുത്വവാദിയായിരുന്നു അദ്ദേഹം. ഒരു ഹിന്ദുമതപ്രചാരകൻ എന്ന നിലയിൽ മറ്റു മതവിശ്വാസികളുടെ തീഷ്ണവിമർശനങ്ങളെ നേരിടേണ്ടി വന്നപ്പോൾ സ്വമതത്തിലെ പൊരുത്തക്കേടുകളായി തോന്നിയ പലതിനേയും തള്ളിപ്പറയാനും തിരുത്താനും അദ്ദേഹം നിർബന്ധിതനായി. ഇതിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ പരിഷ്കർത്താവായും ഉല്പതിഷ്ണുവായും മാർക്സിസ്റ്റുകൾ മുതൽ മതേതരവാദികൾ വരെ പ്രകീർത്തിക്കുന്നത്. ഹിന്ദുത്വം ഒരു മഹദ് വർഗ്ഗത്തിൻറെ ജീവനാണ്. അത് ഹിന്ദുക്കളുടെ മത-സാംസ്കാരിക വർഗ്ഗസ്വത്വത്തെ കുറിക്കുന്നു. ഹിന്ദുത്വം ഒരു വാക്കല്ല. ഒരു ചരിത്രം മുഴുവനുമാണ്. സ്വതന്ത്രഭാരതം ഹിന്ദുത്വത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുക്കുക എന്നെഴുതിയ സവർക്കർക്ക് പ്രചോദനം വിവേകാനന്ദന്റെ മൃദുഹിന്ദുത്വം ആണ്. ബുദ്ധനെക്കുറിച്ച് എഴുതിയതുകൊണ്ട് ബൗദ്ധനാകാത്തതുപോലെയും മാർക്സിനെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ട് മാത്രം മാർക്സിസ്റ്റാകാനാവാത്തതുപോലെയും മറയ്ക്കാവുന്നതല്ല അദ്ദേഹത്തിന്റെ സ്വത്വവും. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ഒരേ സമയം അനുകൂലമായും പ്രതികൂലമായും വിലയിരുത്തിയ അദ്ദേഹം അടിസ്ഥാനപരമായി ജാതിവ്യവസ്ഥിതിയെ മാനിച്ചിരുന്ന ഒരു സവർണ്ണ ഹിന്ദുവായിരുന്നു. ഹിന്ദുമതത്തെ മറ്റുമതങ്ങളുടെ മാതാവായിട്ടാണ് അദ്ദേഹം കണ്ടത്. സാമൂഹിക ശൈഥില്യത്തിനും തദ്വാരാ ഭാരതത്തിൻറെ ദൗർബല്യത്തിനും അചിരേണ വിദേശ അടിമത്തത്തിനും കാരണമായ ജാതിപിശാചിനെ ഈശ്വരൻ മനുഷ്യനു നൽകിയ ഏറ്റവും മഹത്തായ സാമൂഹിക സ്ഥാപനങ്ങളിലൊന്നായിട്ടാണ് അദ്ദേഹം വാഴ്ത്തിയിട്ടുള്ളത്. മാത്രമല്ല, ഒരു പടികൂടിക്കടന്ന്, ഇന്ത്യ തകർന്നത് നിങ്ങൾ ജാതിയെ തഴയുകയും ഇല്ലാതാക്കുകയും ചെയ്തതുകൊണ്ടാണെന്ന് പറയാനും മടിച്ചില്ല, അദ്ദേഹത്തിന്റെ ഹിന്ദുത്വം. അതിന്റെ അനുരണനമാണ് ഗോൾവാർക്കറുടെ ഈ വാക്കുകൾ "ലോകമെങ്ങും എല്ലാം ശിഥിലമായിരുന്നപ്പോൾ ഹൈന്ദവസമുദായത്തെ സുരക്ഷിതമായി ചേർത്ത് നിലനിർത്തിയ മഹത്തായ സ്ഥാപനമാണ് ജാതിവ്യവസ്ഥ". അതിന്റെ ഇസ്ലാം വിരുദ്ധ സ്വഭാവഗുണം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു " ജാതിവ്യവസ്ഥ ശക്തമായിരുന്നതുകൊണ്ടാണ് ഇസ്ലാമിനെതിരായി ഹിന്ദുസമൂദായം പൊരുതി നിന്നത് എന്നാൽ പടിഞ്ഞാറൻ പഞ്ചാബിലും കിഴക്കൻ ബംഗാളിലും ജാതിവ്യവസ്ഥ ദുർബ്ബലമായതുകൊണ്ടാണ് ആ മേഖലകൾ പൂർണ്ണമായി ഇസ്ലാമിനു കീഴടങ്ങിയത്" (ഓർഗനൈസർ, മാർച്ച് 1969). ഇന്ത്യയിലെ സഹോദരിസഹോദരന്മാരിൽ ഭൂരിപക്ഷം വരുന്ന അവർണ്ണരെ മുഖ്യ ജീവിതധാരയ്ക്ക് പുറത്തു നിർത്തിയ ജാതിവ്യവസ്ഥയെ പെറ്റിട്ട ഹിന്ദുമതത്തെ സഹിഷ്ണുതയുടെ മതമായിട്ടാണ് അമേരിക്കയിലെ സഹോദരിസഹോദരന്മാക്കു സ്വാമികൾ പരിചയപ്പെടുത്തിയത് ! ഒരുവന് ഒരടികിട്ടിയാൽ ഇരട്ടി ക്രോധത്തോടെ പത്തെണ്ണമായി തിരിച്ചുകൊടുക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ വിമർശനത്തിന് ശരവ്യമായ മതമായിരുന്നു, ചെകിട്ടത്ത് ഒരടികിട്ടിയാൽ മറുചെകിടും കാണിച്ചുകൊടുക്കണമെന്ന് സഹനത്തിന്റെ ഭാഷയിൽ ഉപദേശിച്ച കൃസ്തുമതം. അതിനേക്കാൾ ഒട്ടും മയമുള്ളതായിരുന്നില്ല ഇസ്ലാമിനോടുള്ള അദ്ദേഹത്തിന്റെ നിലപാടും. മറ്റുമതങ്ങളിലെ ചില്ലറ ശ്രേഷ്ടതകൾ എടുത്തുകാട്ടാൻ പിശുക്കു കാണിച്ചിരുന്നില്ലെങ്കിലും അവയിലെ നന്മകളെ സ്വാംശീകരിക്കുന്നതിന് എതിരല്ലായിരുന്നെങ്കിലും ചാതുർവർണ്ണ്യത്തിലധിഷ്ഠിതമായ വരേണ്യവർഗ്ഗത്തിന്റെ ബ്രാഹ്മണമതമൊഴിച്ച് മറ്റൊന്നും പരിപക്വമായ മതമായി അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിരുന്നില്ലെന്നതാണ് നേര്.
"ഈ രാഷ്ട്രത്തിന്റെ ജീവൻ മതമാണ്. ആശയം മതമാണ്. ഭാഷ മതമാണ്. നിങ്ങളുടെ രാഷ്ട്രീയം, സാമുദായികം, തദ്ദേശഭരണം, പ്ലേഗ് നിവാരണം, ക്ഷാമപരിഹാരം എല്ലാം ഇത്രയും കാലം ഇവിടെ നടന്നതുപോലെ നടപ്പാക്കാനേ പറ്റൂ. അതായത് മതത്തിൽക്കൂടെ മാത്രം. മറ്റു തരത്തിലുള്ള നിങ്ങളുടെ ബഹളം കൂട്ടലും വിലപിക്കലുമെല്ലാം സ്നേഹിതാ, വെറും വ്യർത്ഥമാണ് " ( ഉത്തിഷ്ഠ ഭാരത - ജയഭാരത് പബ്ലിക്കേഷൻസ്, കോഴിക്കോട് പുറം 40 ) . മതനിരപേക്ഷതയ്ക്ക് നിരക്കാത്ത ഈ വാക്കുകൾ ഉതിർത്തത് തൊഗാഡിയയോ , മോഡിയോ അല്ല, സാക്ഷാൽസ്വാമിവിവേകാനന്ദനാണ് ! അതുകൊണ്ടാണ് , മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ലെന്നും പറഞ്ഞ മതത്തിനു പകരം മനുഷ്യനെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ച ശ്രീനാരായണഗുരുവിൽ നിന്ന് വ്യതിരിക്തമായി ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും ഒഴുകുന്ന രക്തത്തിലും മതം വേണമെന്നും അതുവിട്ടൊന്നും ഇവിടെ നടപ്പില്ലെന്നും ശഠിച്ച വിവേകാനന്ദനെ സംഘപരിവാർ ആചാര്യസ്ഥാനത്ത് അവരോധിച്ച് ആരാധിക്കുന്നത്, ഗുരു അവർക്കൊരു സന്ന്യാസി വര്യൻ മാത്രമായത്. ജാതിശ്രേണിയാൽ ഹിന്ദുമതം അവർണ്ണർക്കു നൽകിയ ഭ്രഷ്ടിനാലും പീഡനങ്ങളാലും പാർശ്വവൽക്കരിക്കപ്പെട്ട അവർ ജീവരക്ഷാർത്ഥം മോചനത്തിനായി മറ്റു മതങ്ങളിൽ അഭയം പ്രാപിച്ചിരുന്നു. ഇതദ്ദേഹത്തിന് സഹിക്കുന്ന കാര്യമായിരുന്നില്ല. ഇക്കാര്യത്തിലുള്ള തന്റെ മതപരമായ അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് ക്ഷുഭിതനായി അദ്ദേഹം ചോദിക്കുന്നത് നോക്കൂ.
"ഇതേ വിചാരം നമ്മുടെ രാജ്യത്തിന്റേയും ധർമ്മത്തിന്റേയും യഥാർത്ഥ മാതാവായ സ്വന്തം ധർമ്മത്തോട് നിനക്കുണ്ടായിരുന്നുവെങ്കിൽ ഒരു ഹിന്ദു സഹോദരനെ ക്രിസ്തുമതത്തിലേക്ക് മാർഗ്ഗം കൂട്ടുന്നതുകണ്ട് സഹിക്കാൻ നിനക്കു കഴിയുമായിരുന്നില്ല. എന്നാൽ നിത്യേന അത് ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും നീ ഉദാസീനനാണ്. എവിടെ നിന്റെ വിശ്വാസനിഷ്ഠ? എവിടെ നിന്റെ സ്വദേശാഭിമാനം? ധാർമ്മിക രോഷം കൊണ്ട് സ്വധർമ്മത്തെ രക്ഷിക്കാൻ മുന്നോട്ടു വരുന്നവരുമായി എത്ര പേരുണ്ട് ?" (ഉത്തിഷ്ഠഭാരത പുറം 32, 37, 126). ഇതിനുത്തരമാണ് വിവേകാനാന്ദാഹ്വാനത്താൽ ആവേശഭരിതരായി മതമെന്നു കേട്ടാൽ ചോര തിളയ്ക്കുന്ന സംഘപരിവാറും ഗുജറാത്തിലെ മോഡിയുടെ പേപിടിച്ച നരനായാട്ടടക്കമുള്ള പരമത വൈരവൈറസ് ബാധിച്ച അവരുടെ ദുർചെയ്തികളും. മതം മാറ്റത്തെ പ്രിതികാര ബുദ്ധിയോടെ നോക്കിക്കണ്ട സ്വാമിജിയുടെ നിലപാടിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അതിനെ സഹിഷ്ണുതയോടെ വീക്ഷിച്ച ഗുരുവിന്റേത്. അവരവർക്കിഷ്ടമുള്ള മതം സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. മതം ഏതുമാകട്ടെ, മതം മാറണമെന്നു തോന്നിയാൽ ഉടനേ മാറണം (ശ്രീനാരായണ വൈഖരി പുറം 267) മതം ഇരുമ്പുലക്കയാണെന്ന് വിശ്വസിച്ചിരുന്ന വിവേകാനന്ദൻ മതത്തെ നെഞ്ചിലേറ്റിയപ്പോൾ മതനിരപേക്ഷതയിൽ വിശ്വാസമർപ്പിച്ചിരുന്ന ഗുരു മനുഷ്യനേയാണ് നെഞ്ചോടു ചേർത്ത് ആശ്ലേഷിച്ചത്. അതുകൊണ്ടാണ് മതവാദികൾക്കെന്നപോലെ മനുവാദികൾക്കും വിവേകാനന്ദൻ പ്രിയങ്കരനായത്.
    മലബാർ ഭ്രാന്താലയമാണെന്ന സ്വാമികളുടെ ആക്ഷേപത്തിനടിസ്ഥാനം ഇവിടുത്തെ ജാതിപീഡനങ്ങളോ അസ്പൃശ്യാതി അയിത്തമോ ഒന്നുമായിരുന്നില്ല. മറിച്ച് ജാതിപീഡനങ്ങളുടെ ദുരിതം പേറിയിരുന്ന ചെറുമരും ഈഴവരും മോചനാർത്ഥം കൂട്ടത്തോടെ ഇസ്ലാമിലേക്കും കൃസ്തുമതത്തിലേക്കും ചേക്കേറിയതിലുള്ള നൊമ്പരമാണ്. മതപരിവർത്തനത്തെ തികഞ്ഞ അസഹഷ്ണുതയോടെ വീക്ഷിച്ച അദ്ദേഹത്തെ സ്വമതസ്തരുടെ പാലായനം ചൊടിപ്പിച്ചിരുന്നു. തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത് അടിമ പഴക്കം കൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ്. ഹിന്ദുമതം ഇന്ത്യയിൽ നാമാവശേഷമാകുമ്പോൾ ഇന്ത്യ നന്നാകുമെന്നാണ് സഹോദരൻ അയ്യപ്പൻ ചാതുർവർണ്യത്തിന്റേയും ജാതികളുടേയും ദുഷ്ഫലങ്ങൾ വിലയിരുത്തി അഭിപ്രായപ്പെട്ടത്. എന്നാൽ അതിന് വിപരീതമായി ബഹുഭൂരിപക്ഷം വരുന്ന  അവർണ്ണരെ വരിഞ്ഞുകെട്ടി മുറുക്കിയ അടിമച്ചങ്ങലയെ ന്യായീകരിക്കുകയാണ് സ്വാമിജി ചെയ്തത്.
    "രാഷ്ട്രമെന്ന നിലയിൽ ആ സ്ഥാപനങ്ങൾ (ജാതികൾ) ആവശ്യമായിരുന്നു...... രാഷ്ട്രമെന്ന നിലയിൽ അവയിലധികം വ്യർത്ഥവും വിലയില്ലാത്തതുമാണെന്ന് ഞാൻ വിചാരിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ പ്രായം ചെല്ലും തോറും അവയിലൊന്നിനെയെങ്കിലും ശപിക്കുവാൻ ധൈര്യം വരുന്നില്ല" ( ഉത്തിഷ്ഠഭാരത പുറം 53).
   ജാതി സ്ഥാപിക്കാൻ ശങ്കരാചാര്യർ ബുദ്ധികൊണ്ട് പറന്നിട്ടുണ്ട്. അവിടെ ശങ്കരന് തെറ്റിപ്പോയെന്ന് ശ്രീനാരായണഗുരുവിന്റെ പ്രസ്താവം സ്വാമിജിക്കും യോജിക്കുമെന്ന് പറയേണ്ടിയിരിക്കുന്നു.
      ഇന്ത്യയുടെ എക്കാലത്തേയും മഹാനായ പുത്രനാണ് ബുദ്ധൻ. ജാതിയേയും ബ്രാഹ്മണ്യത്തേയും എതിർത്ത ബുദ്ധൻ നമ്മെ നശിപ്പിച്ചു എന്നാണ് അദ്ദേഹം വിലപിക്കുന്നത്. സാധാരണക്കാരുടെ ഭാഷയായ പാലിയിൽ ബുദ്ധൻ ജനങ്ങളോട് സംവദിച്ചത് വരേണ്യഭാഷയായ സംസ്കൃതത്തിന്റെ നിർവ്യാപനത്തിനു കാരണമായെന്ന കാര്യമായ പരാതിയും സ്വാമിജിക്കുണ്ട്. ശങ്കരാചാര്യരും രാമാനുജനും കുമാരിലഭട്ടനും മറ്റുമാണ് ബുദ്ധൻ നശിപ്പിച്ച സനാതനധർമ്മത്തെ പുനഃസ്ഥാപിച്ചതെന്ന് അഭിമാനപുരസ്സരം പ്രകീർത്തിക്കുമ്പോൾ പ്രശംസിക്കപ്പെടുന്നത് ചാതുർവർണ്ണ്യത്തിന് ഉയിരുകൊടുത്ത ബ്രാഹ്മണമതമാണ്. ഈ സനാതനധർമ്മമാണ് ഭാരതത്തേയും അവർണ്ണരേയും നൂറ്റാണ്ടുകളോളം അന്ധകാരത്തിലാഴ്ത്തി പീഡിപ്പിച്ചത്. ഇത്തരം പ്രതിലോമ നിലപാടിനേയും അന്ധകാരത്തേയും മഹത്വവൽക്കരിക്കുകയാണ് അടിമത്തം നിരോധിച്ച അമേരിക്കയിലെയും പാശ്ചാത്യരാജ്യങ്ങളിലെയും സന്ദർശന വേളയിൽ അദ്ദേഹം ചെയ്തത്. ഇല്ലാത്ത മഹത്വം പറഞ്ഞ് സ്വമതത്തെ വാനോളം പ്രകീർത്തിച്ച് പ്രതിരോധിക്കുകയും വിമോചനാർത്ഥമുള്ള പീഡിതരുടെ അന്യമതത്തിലേക്കുള്ള പാലായനത്തെ തടയുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വധർമ്മനിർവ്വഹണവും മാധവസേവയും. അദ്ദേഹത്തിന്റെ രണോത്സുക പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രീയ അധ്യസ്തമാണ് ആസുരമായ സംഘപരിവാർ.
  ഒട്ടേറെ ശ്രേഷ്ഠതകളാൽ സർവ്വാദൃതമായ സ്വാമികളുടെ ഭുവന പ്രസിദ്ധിയിൽ ദോഷങ്ങൾ അദൃഷ്ടമാകും വിധം നിലീനമാണെങ്കിലും കത്തുന്ന തിരിയിൽ വെളിച്ചം മാത്രമല്ല കരിയുമുണ്ടെന്ന കാര്യം കാണാതെ പോകരുത്. അങ്ങനെയിരിക്കെ സംഘപരിവാറിനെ കടത്തിവെട്ടാൻ ഇടതുപക്ഷയുവജനസംഘടനകൾ മത്സരിച്ച് ഭഗത്സിങിനെയെന്നോണം സ്വാമിജിയെ ആലിംഗനം ചെയ്യുന്നത് കഥയറിയാതെ ആട്ടം കാണുന്നതുപോലൊരു വിരോധാഭാസമാണെന്ന് പറയാതെ വയ്യ. 


Sunday, December 16, 2012

പരിപാവനമായ അസംബന്ധങ്ങൾ

ഗ്രന്ഥകർത്താവ് - സേവ്യർ വില്യം    
    അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിചിന്തയുടെ അന്വേഷണമാണ് ഈ പഠനഗ്രന്ഥം. ലളിതമായ ഭാഷയിൽ ഗൗരവതരമായ വായന ആവശ്യപ്പെടുന്ന ഗ്രന്ഥം. അന്ധവിശ്വാസങ്ങളിലൂന്നിയ അസഹിഷ്ണുതയാണ് മതസംഘർഷങ്ങൾക്കും മതപീഡനങ്ങൾക്കും പിന്നിൽ. കുറേപ്പേർ ആവർത്തിക്കുന്നതുകൊണ്ടോ പാരമ്പര്യമായി വിശ്വസിക്കപ്പെട്ടിരിക്കുന്നതു കൊണ്ടോ ഒന്നും സത്യമാകുന്നില്ല. അവിശ്വാസവും അതിൽ തുടങ്ങുന്ന അന്വേഷണവുമാണ് സകല അറിവിന്റെയും ഉറവിടം. ചിന്തിക്കരുതാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തത് ചോദ്യം ചെയ്യുകയും ചെയ്യുന്ന പുരോഗമനവാദത്തിന്റെ വാതായനങ്ങൾ തുറന്നിടുന്ന അപൂർവ്വ ജനുസ്സിൽ പിറന്ന ഗ്രന്ഥമാണിത്.
     തിരനോട്ടത്തിൽ  നമ്മുടെ മസ്തിഷ്ക്കം എങ്ങനെ കണ്ടീഷൻ ചെയ്യപ്പെടുന്നു എന്ന് പാവ് ലോവ് എന്ന ശാസ്ത്രജ്ഞൻ നായകളിൽ നടത്തുന്ന പരീക്ഷണങ്ങൾ വിവരിച്ചുകൊണ്ട് ഗ്രന്ഥകർത്താവ് വിശദമാക്കുന്നു.ആവർത്തനമാണ് ഏറ്റവും ശക്തമായ യുക്തി എന്ന ഗീബൽസിയൻ തന്ത്രം മതങ്ങളും പൗരോഹിത്യവും  എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിവരിക്കുന്നു. സ്വയം നമ്മുടെ ചിന്തകളെ വിശകലനം ചെയ്യുന്നതിലൂടെ പവിത്രീകരിക്കപ്പെട്ട അസംബന്ധങ്ങളെ , പ്രത്യേകിച്ചും മതങ്ങൾ പ്രചരിപ്പിക്കുന്ന അസംബന്ധങ്ങളെ എങ്ങനെ തിരിച്ചറിയാം എന്ന് ഈ ഗ്രന്ഥം ഉദാഹരണസഹിതം വ്യക്തമാക്കുന്നു..ട്രാൻസാക്ഷണൽ അനാലിസിസ് എന്ന മനഃശാസ്ത്രമാർഗ്ഗത്തിലൂടെ നമ്മുടെ വ്യക്തിത്വത്തിലുള്ള ഘടകങ്ങളായ പേരന്റ്,അഡൾട്ട്, ചൈൽഡ് എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നു. തന്നിലുള്ള ചൈൽഡ് പേരന്റിന്റെയും അഡൾട്ടിന്റെയും ഉപദേശം തേടുമ്പോൾ  പേരന്റും അഡൾട്ടും ഭിന്ന അഭിപ്രായം പ്രകടിപ്പിക്കുകയാണെങ്കിൽ ആരെയാണ് ചൈൽഡ് അനുസരിക്കേണ്ടത്- അയ്യായിരത്തിലേറെ വർഷങ്ങളുടെ അന്ധകാരത്തിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും ഉരുത്തിരുഞ്ഞു വന്ന തന്റെ പേരന്റിനേയോ സാമാന്യ വിദ്യാഭ്യാസവും  5000 വർഷങ്ങളിലൂടെയുള്ള നല്ല സാമൂഹിക അറിവുകളും ലോകപരിചയവും കൈമുതലായുള്ള തന്റെ അഡൾട്ടിനെയോ ?  ഇത് വിശദമാക്കപ്പെടുന്നു.
    അന്ധവിശ്വാസം എന്നാൽ എന്ത്? മതം എന്നാൽ എന്ത്? ലോകത്തിലുള്ള മതങ്ങൾ ഏതെല്ലാം? ആരാണു മതങ്ങൾ സ്ഥാപിച്ചത്? ഈശ്വരന്മാരോ, അവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന അവതാരങ്ങളോ, പ്രവാചകന്മാരോ? മതങ്ങളുംദൈവങ്ങളും ദിവ്യാത്ഭുതങ്ങൾ കാണിക്കുന്നത് എങ്ങനെ? അക്രമം വെടിയാനും സാഹോദര്യവും സമാധാനവും പോഷിപ്പിക്കുവാനും മതങ്ങൾ സഹായിക്കുന്നില്ലേ? മതമില്ലെങ്കിൽ മനുഷ്യൻ മൃഗങ്ങളെപ്പോലെ പെരുമാറില്ലേ? സ്വന്തം മതങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് നമ്മുടെ പൂർവ്വികരോടുകാണിക്കുന്ന അനാദരവല്ലെ? മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഗുരുതരമായ പാതകമല്ലെ? സയൻസും മതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം? എന്താണ് മതനിഷേധം? ഉപസംഹാരം തുടങ്ങിയ അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥംപ്രസിദ്ധീകരിച്ചിരിക്കുന്നത് സെഡ് ലൈബ്രറി, തിരുവനന്തപുരം ആണ്. യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ സേവ്യർ വില്യം ഇംഗ്ളീഷിൽ എഴുതിയിരിക്കുന്ന   ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് നിരവധി ഗ്രന്ഥങ്ങൾ ട്രാൻസലേറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ യുക്തിരേഖയുടെ എഡിറ്ററായ എം.പി.സദാശിവനാണ്. 164 പേജുള്ള ഈ ഗ്രന്ഥത്തിൻറെ വില 130 രൂപയാണ്. ഈ ബുക്ക് ആവശ്യമുള്ളവർ ഫോണിലൂടെയോ ഈമെയിലിലൂടെയോ ആവശ്യപ്പെടുക. പോസ്റ്റേജ് സൗജന്യമായി വി.പി.പി ആയി അയച്ചു നൽകുന്നതാണ്. പുസ്തകം പോസ്റ്റുമാൻ കൊണ്ടു വരുംപോൾ വില നൽകിയാൽ മതി.     

Tuesday, August 28, 2012

നാസ്തികനായ ദൈവം മൂന്നാം പതിപ്പ്

നാസ്തികനായ ദൈവം മൂന്നാം പതിപ്പ് ലഭ്യമാണ്. വില 250 രൂപ. ആവശ്യമുള്ളവർ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിൽ പണമടയ്ക്കുക
Anil.S   a/c no. 10396773768 , IFSC code : SBI N 0003539, SBI MG Road Br.Ernakulam
Contact No. 9400469613

Sunday, June 19, 2011

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല
പ്രതിഷേധ മാർച്ചും സെക്രട്ടേറിയറ്റ് ധർണ്ണയും
2011 ജൂൺ 23 രാവിലെ 11 മണി
മാന്യരെ,
പത്താം ക്ലാസ് സാമൂഹ്യപാഠത്തിലെ നവോത്ഥാന ചരിത്രഭാഗം സഭാവിരുദ്ധമാകയാൽ പഠിപ്പിക്കാ‍ൻ പാടില്ലെന്ന് ഭരണകൂടത്തെ താക്കീതു ചെയ്തുകൊണ്ട് കത്തോലിക്കാ സഭ വീണ്ടും പൊതുസമൂഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ചരിത്രമെന്നത് ആരുടെയെങ്കിലും താല്പര്യത്തിനനുസരിച്ച് എഴുതിവയ്ക്കാവുന്നതല്ലെന്ന് ആരാണ് ഇവരെ ബോദ്ധ്യപ്പെടുത്തുക.
യൂറോപ്പിന്റെ ചരിത്രത്തെ ചോരയിൽ മുക്കിയ കൊലപാതക പരമ്പരകളാണ് സഭയുടെ യഥാർത്ഥ ചരിത്രം. സി.ഇ.325-ൽ കോൺസ്റ്റന്റൈൻ, സഭ സ്ഥാപിച്ചതുമുതൽ ആയിരം വർഷങ്ങളിലേറെ എത്ര ലക്ഷങ്ങളെയാണ് വേട്ടയാടി കൊന്നതെന്നും മദ്ധ്യകാല ചരിത്രത്തെ അപ്പാടെ തമോമയമാക്കിയതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുരിശുയുദ്ധങ്ങളിലൂടെയും ഇങ്ക്വിസിഷനിലൂടെയും തങ്ങൾക്ക് അനിഷ്ടമായവരെ മുഴുവൻ തീയിലെറിഞ്ഞും വെള്ളത്തിൽ മുക്കിയും കരാഗൃഹത്തിലടച്ചും കൊന്നൊടുക്കുകയായിരുന്നു. ഈ ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ച് സഭയ്ക്കുള്ളിൽ നിന്നുതന്നെയാണ് പ്രൊട്ടസ്റ്റന്റ്സഭകൾ പിറവിയെടുത്തത്. സ്വതന്ത്രചിന്തകരും പുരോഗമനകാരികളും നവോത്ഥാനത്തിനും നവീകരണത്തിനും വഴിയൊരുക്കി. മാനവികതയും ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ മതാധിപത്യവുമായി കണക്കുതീർത്തുകൊണ്ടാണ് മനുഷ്യസ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. സഭയാകട്ടെ, ഹിറ്റ്ലറും മുസ്സോളനിയുമായി കൈകോർക്കുകയാണ് ചെയ്തത്. വത്തിക്കാൻ എന്ന 108 ഏക്കർ സാമ്രാജ്യം മുസ്സോളനി ഉപകാരസ്മരണയായി നൽകിയതാണ്.
ഈ ഭീകര ചരിത്രത്തിന്റെ ഒരംശമ്പോലും പാഠപുസ്തകത്തിൽ വന്നിട്ടില്ല. നവോത്ഥാനത്തെപ്പറ്റി പഠിപ്പിക്കാതെ ലോകചരിത്രം പഠിപ്പിക്കുന്നതെങ്ങനെയാണ്. പാഠപുസ്തകം തീരുമാനിക്കാനും പഠിപ്പിക്കാനും സർക്കാർ സംവിധാനങ്ങളുണ്ട്. പൊതുസമൂഹം തങ്ങൾ പറയുന്നതേ പഠിക്കാവൂ എന്ന് നിർബന്ധിക്കാൻ സഭയ്ക്ക് എന്ത് അധികാരമാണുള്ളത്.
‘മതമില്ലാത്ത ജീവൻ’ പാഠത്തിന്റെ പേരിൽ തെരുവുകളിൽ കലാപമഴിച്ചുവിടുകയും അദ്ധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തവർ വീണ്ടും ജനങ്ങൾക്ക് മേൽ കുതിരകയറുകയാണ്. ഒരു ബഹുമത സമൂഹത്തിലാണ് തങ്ങൾ വസിക്കുന്നതെന്ന സാമാന്യബോധം പോലും ഇല്ലാതെ തങ്ങളുടെ മതാധികാരം സ്ഥാപിക്കാനുള്ള ധിക്കാരപരമായ പ്രഖ്യാപനങ്ങൾ നടത്താൻ ആരെയും അനുവദിക്കാൻ പാടില്ല.
പിഞ്ചുകുഞ്ഞുങ്ങളുടെ കഴുത്തിൽ ‘ജാതി കാർഡ്’ തൂക്കിയ അധമന്മാർ ഇതിലപ്പുറവും ചെയ്യും. വളരെ ചെറിയ ന്യൂനപക്ഷമായ സഭ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുക്കാൽ പങ്കും ഭൂസ്വത്തിൽ നല്ലൊരു പങ്കും തട്ടിയെടുത്തിട്ടും ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ പിന്നെയും പൊതുസമൂഹത്തെ വെല്ലുവിളിക്കുമ്പോൾ, അതുണ്ടാക്കുന്ന വർഗ്ഗീയ ധ്രുവീകരണം എത്രമാത്രം ഗുരുതരമാണെന്ന് ഇവർ അറിയുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിന്റെ ഹുങ്കിൽ കേരളത്തിൽ കാണിക്കുന്ന ധിക്കാരം ഇത്ര അധികമാണെങ്കിൽ സർവ്വാധിപത്യത്തിങ്കീഴിൽ യൂറോപ്പിൽ എന്തൊക്കെയായിരിക്കും ചെയ്തുകൂട്ടിയത്.
എന്തു പഠിപ്പിക്കണമെന്ന് നിശ്ചയിക്കാനും മതനിരപേക്ഷതയെ ചോദ്യം ചെയ്യാനും ജനാധിപത്യത്തെ അവഹേളിക്കാനും സഭയ്ക്ക് അധികാരമില്ല. അവകാശത്തിന്റെ പരിധി ലംഘിക്കുമ്പോൾ അത് അക്രമമായി തീരും. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ അതിക്രമത്തെ കേരളസമൂഹം അംഗീകരിക്കില്ല. ഇതു തുറന്നു പ്രഖ്യാപിക്കുന്ന ഈ പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ജനാധിപത്യവാദികളോട് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
യു.കലാനാഥൻ(പ്രസിഡന്റ്,കേരളയുക്തിവാദിസംഘം),
അഡ്വ.കെ.എൻ.അനിൽകുമാർ(സെക്രട്ടറി,കേരളയുക്തിവാദിസംഘം)
സെക്രട്ടറിയേറ്റ് ധർണ്ണയിൽ കുരീപ്പുഴശ്രീകുമാർ, രാജഗോപാൽ വാകത്താനം, യു.കലാനാഥൻ,അഡ്വ.കെ.എൻ.അനിൽകുമാർ, ധനുവച്ചപുരം സുകുമാരൻ തുടങ്ങിയവർ സംസാരിക്കും. രാവിലെ 11 ന് തമ്പാനൂർ ആർ.എം.എസ്സിനു മുന്നിൽ നിന്ന് പ്രതിഷേധമാർച്ച് ആരംഭിക്കും

Saturday, June 18, 2011

യാഗ ഗവേഷണം എന്ന പ്രഹസനം

യാഗ ഗവേഷണം എന്ന പ്രഹസനത്തിനെതിരെ ശാസ്ത്രജ്ഞരും യുക്തിവാദികളും.
യാഗ ഗവേഷണം എന്ന പ്രഹസനത്തിനെതിരെ കേരളയുക്തിവാദിസംഘത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞർ, യാഗാനുകൂല ശാസ്ത്രജ്ഞരുടെ(?)കള്ളപ്രചരണങ്ങളെ തുറന്നു കാണിച്ചുകൊണ്ട് ഇന്ന് പത്ര സമ്മേളനം നടത്തി.
Yagam Press Rlease

Sunday, June 5, 2011

സമരോത്സുക യുക്തിവാദം: ടി.കെ.യ്ക്കൊരു വിയോജനക്കുറിപ്പ്

യുക്തിവാദം എന്ത്? :
എന്ന ടി.കെ.യുടെ പോസ്റ്റിനുള്ള വിയോജനക്കുറിപ്പ്

ടി.കെ.യുടെ അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പു പ്രകടിപ്പിക്കുന്നു. യുക്തിവാദി സംഘത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം സമൂഹത്തിൽ യുക്തിചിന്ത അഥവാ ശാസ്ത്രബോധം വളർത്തുക എന്നതു തന്നെയാണ്. അതിനുള്ള പ്രവർത്തനം ഏങ്ങിനെയായിരിക്കണം എന്നുള്ളതിലാ‍ണ് ഡോ.ലാസറും ടി.കെ യും രാജഗോപാൽ വാകത്താനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എന്ന് കരുതുന്നു. ടി.കെ പറയുന്നു “കേവലം 'ഈശ്വരനില്ല' എന്നു പറയുന്നതിനപ്പുറം സാമൂഹികനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുംപോഴേ യുക്തിവാദം പൂര്‍ണമാവുകയുള്ളൂ എന്നാണു രാജഗോപാല്‍ പറയുന്നത്. ഒരു പൂര്‍ണ്ണ തത്വചിന്ത എന്നും മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള സമഗ്രസംഹിത എന്നുമൊക്കെയാണ് രാജഗോപാല്‍ യുക്തിവാദത്തിനു നിര്‍വചനം നലികിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായം യുക്തിവാദിസംഘം (ഏതുമാവട്ടെ) മറ്റൊരു വിപ്ലവ-രാഷ്ട്രീയ പ്രസ്ഥാനമാവണം എന്നാണെന്ന് തോന്നുന്നു. അങ്ങനെ ആയെങ്കിലെ സമഗ്രമായ മാറ്റമുണ്ടാവൂ എന്നദ്ദേഹം വിചാരിക്കുന്നു പക്ഷെ, യുക്തിവാദിസംഘത്തിനു ഒരിക്കലും ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ക്ക് പകരം വെക്കാവുന്ന ഒരു സംഘടനയാവാന്‍ കഴിയില്ല. ആവുകയുമരുത്.“
എന്തുകൊണ്ട് ആയിക്കൂടാ?
“കേരള യുക്തിവാദിസംഘത്തിന്റെ ഭരണഘടനയിലെ 'ഉദ്ദേശ്യങ്ങളും ലകഷ്യങ്ങളും' എന്ന ഖണ്ഡികയില്‍, 'എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, അനീതികള്‍ക്കും, അസമത്വങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായി മാനവക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക' എന്നു പറയുന്നുണ്ടെങ്കിലും ഊന്നല്‍ നല്‍കേണ്ടത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തന്നെയാണ്. ഇതിന്റെ കാരണം വ്യകതമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടി കളുണ്ട്. അനീതിക്കെതിരെ പോരാടുന്ന നിരവധി സംഘടനകളുണ്ട്” അപ്പോൾ അതു തന്നെയാണു കാരണം.ഇവിടെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ഉണ്ടെന്നും അന്ധവിശ്വാസങ്ങളുടെ കാര്യം മാത്രം നമ്മൾ /നിങ്ങൾ നോക്കിയാൽമതിയെന്നും മറ്റുകാര്യങ്ങൾ അവർനോക്കിക്കൊള്ളും എന്നുമാണ് ധ്വനി.ഇതു തന്നെയല്ലേ ഇ.എം.എസ് നെപ്പോലെയുള്ളവർ പറയുന്നതും; യുക്തിവാദത്തിലും മാനവികതാവാദത്തിലും എന്തൊക്കെ പുരോഗമനപരമായിട്ടുണ്ടോ അതൊക്കെത്തന്നെ മാർക്സിസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇനി യുക്തിവാദത്തിനു പ്രസക്തിയില്ലെന്നും.
രാജഗോപാൽ പറയുന്നത് ശ്രദ്ധിക്കുക “ കൃസ്തുവും കൃഷ്ണനുമൊക്കെ ജീവിച്ചിരുന്നുവൊ എന്ന അന്വേഷണം യുക്തിയെ ഉണർത്തിവിടുന്നതാണ്.തെറ്റായ മതവിശ്വാസങ്ങളെ എതിർക്കാൻ ഈ ചർച്ച സഹായകരമായതിനാൽ അതിനു പ്രസക്തിയുണ്ടുതാനും. യുക്തിവാദത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ദൈവം,പിശാച്, കുട്ടിച്ചാത്തൻ തുടങ്ങിയ അന്ധതകൾക്കെതിരായ ഈ കണ്ടെത്തലുകൾ ശരിയുമാണ്. കേവലയുക്തിവാദം പുരാണങ്ങളുടെ പൊള്ളത്തരത്തിലേക്കും ദൈവവിശ്വാസത്തിന്റെ അപ്രമാണികതയിലേക്കും വിരൽ ചൂണ്ടുന്നു. ഇത് മാത്രമാണ് യുക്തിവാദമെന്നു പറഞ്ഞാൽ അത് യുക്തിവാദത്തിലെ ബൂർഷാനിലപാടാണ്. ദൈവവിശ്വാസത്തിന്റേ തന്നെ ചരിത്രപ്രമായ ഘട്ടങ്ങളിലേക്കോ മതത്തിന്റെ രാഷ്ട്രീയാന്തർഗതങ്ങളിലേക്കോ എത്തിച്ചേരുന്നില്ല. അതുകൊണ്ട് 17-ആം നൂറ്റാണ്ടിലെ യുക്തിവാദത്തിൽത്തന്നെ അത് ഉറച്ചുനിൽക്കുന്നു. ഇതിനർത്ഥം ഈ യുക്തിവാദം തകരാറാണെന്നല്ല, മറിച്ച് കാലികമാക്കപ്പെടുന്നില്ല എന്നാണ്. അതിന്റെ സാമൂഹ്യപരിപ്രേക്ഷ്യങ്ങളിലേക്ക് കടന്നുചെന്ന് സാമൂഹ്യപരിവർത്തനാത്മകമാകുമ്പോഴാണ് യുക്തിവാദം സാർത്ഥകമാകുന്നത്.”
മേൽ‌പ്പറഞ്ഞതിലെ രാജഗോപാലിന്റെ കേവലയുക്തിവാദം, ബൂർഷായുക്തിവാദം എന്നീ പ്രയോഗങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ആധുനിക യുക്തിവാദത്തിന്റെ സത്തയിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്.
കേവലയുക്തിവാദം, ബൂർഷായുക്തിവാദം എന്നീ പ്രയോഗങ്ങൾ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനത്തിനു നേരേ ആദ്യം പ്രയോഗിച്ചത് ഇ.എം.എസ്. ആണ്. മന:പൂർവ്വം അധിക്ഷേപിക്കാനാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയിട്ടുള്ളത് എന്ന് കാണാം. കേവലം എന്നതിന് ആത്മീയം അല്ലെങ്കിൽ പ്രകൃത്യാതീതം എന്ന അർത്ഥമാണ് നിഖണ്ഡുകാരന്മാർ നൽകിയിട്ടുള്ളത്. എങ്കിൽ കേവലവാദം ആത്മീയവാദമാണ്.കേവലവാദികളായ യുക്തിവാദികളെ ചരിത്രത്തിൽ നോക്കിയാൽ കാണാവുന്നതാണ്. ഉദാ:ഇമ്മാനുവൽ കാന്റ്.പക്ഷെ ഇന്നുള്ള യുക്തിവാദം ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ളതിനാൽ കേവലയുക്തിവാദികൾ എന്നു വിളിക്കൂന്നത് ശരിയല്ല.കേവലവാദം എന്ന വാക്ക് മാർക്സിസ്റ്റു ടെക്സ്റ്റുകളിലാണ് കാണപ്പെടാറുള്ളത്. മെറ്റാഫിസിക്കൽ എന്നതിന്റെ തർജ്ജമയായിട്ടാണ് കേവലവാദം എന്ന പ്രയോഗം അതിൽ കാണുന്നത്. നിശ്ചലത,മാറ്റമില്ലായ്മ, പരസ്പര ബന്ധനിഷേധം, ശശ്വതത്വം, വിപരീതങ്ങളുടെ പരസ്പരവർജനം എന്നിവയാണ് കേവലവാദത്തിന്റെ സവിശേഷതകളായി മാർക്സിസ്റ്റ് പണ്ഡിതന്മാർ വിവരിക്കുന്നത്. ഈ അർത്ഥത്തിൽ നോക്കിയാലും മാറ്റം എന്ന പ്രതിഭാസത്തെ അംഗീകരിക്കുന്നതുകൊണ്ട് യുക്തിവാദികളെ കേവലവാദികൾ എന്നു വിളിക്കാനാവില്ലല്ലോ.
ബൂർഷ്വാ എന്ന വാക്കിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിർവചനം നൽകുന്നത് “ സാമൂഹ്യോല്പാദന ഉപാധികളുടെ ഉടമകളും കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനിക മുതലാളികളുടെ വർഗ്ഗം” എന്നാണ്, ഈ നിർവചനം വച്ച് നോക്കിയാൽ യുക്തിവാദി സംഘവും യുക്തിവാദി കളും “ ബൂർഷ്വായുക്തിവാദി” ആകില്ല.
കേരള ജനതയെ അന്ധവിശ്വാസങ്ങളിൽ നിന്നു മോചിപ്പിക്കേണ്ടതും അവരെ യുക്തിബോധമുള്ളവരാക്കേണ്ടതും ഉണ്ട് എന്നുള്ളതിൽ രണ്ടു പക്ഷമില്ല.ജാതിയില്ല,മതമില്ല,ദൈവമില്ല എന്നുപറയുന്നതുകൊണ്ടൊ മുദ്രാവാക്യം വിളിക്കുന്നതുകൊണ്ടോ പ്രസംഗിക്കുന്നതുകൊണ്ടോ പുസ്തകം എഴുതുന്നതുകൊണ്ടോ മാത്രം കാര്യമില്ല(അത് വേണ്ടെന്നല്ല), ജാതി-മത-അന്ധവിശ്വാസങ്ങളെ നിലനിർത്തുന്ന സാമൂഹ്യരാഷ്ട്രീയസാമ്പത്തിക പരിപ്രേക്ഷ്യങ്ങൾ മനസ്സിലാക്കേണ്ടതും അതിനെതിരെ അനുയോജ്യമായ കർമ്മ സമരപരിപാടികൾ നടത്തേണ്ടതുമാണ്.എങ്കിലേ യുക്തിവാദം സമരോത്സുകമാകൂ.
“പൊന്നമ്പലമേട്ടില്‍ തെളിയുന്നത് മനുഷ്യന്‍ കത്തിക്കുന്ന ദീപമാണ് എന്നു പറയുന്നത് കേവല യുക്തിവാദം. അവിടെ പോയി അതിന്റെ രഹസ്യം കണ്ടെത്തി അതുപോലെ പന്തം കത്തിച്ചു കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും സമരോല്‍സുകയുക്തിവാദം” കേവലയുക്തിവാദത്തിനും സമരോത്സുകയുക്തിവാദത്തിനും ടി.കെ. നൽകുന്ന നിർവ്വചനം നല്ലൊരു ഫലിതത്തിന് വകനൽകുന്നുണ്ട്. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ 90 വർഷത്തെയും കേരളയുക്തിവാദി സംഘത്തിന്റെ 44 വർഷത്തെയും പ്രവർത്തന ചരിത്രം പരിശോധിച്ചാൽ സാമൂഹ്യമാറ്റത്തിന് ഗണ്യമായ സംഭാവന നൽകാൻ യുക്തിവാദി പ്രസ്ഥാനത്തിനായിട്ടുണ്ട് എന്ന് കാണാം. സാമൂഹ്യരാഷ്ട്രീയ ചരിത്രകാരന്മാർ പലരും അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.സ്ഥല പരിമിതിമൂലം അതെല്ലാം വിവരിക്കാ‍ൻ മുതിരുന്നില്ല. പക്ഷെ, പല യുക്തിവാദികളും ആധുനിക യുക്തിവാദത്തിന്റെ യഥാർത്ഥ സത്ത ഉൾക്കൊള്ളുന്നവരാണോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. ല്ലെങ്കിൽ അവരിൽ ആ ബോധം ഉണ്ടാക്കുന്നതിൽ സംഘടനാപരമായ പാളിച്ച ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാം.കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രവും സത്തയും ഉൾക്കൊണ്ടിരുന്നുവെങ്കിൽ ടി.കെ. ഇങ്ങനെ ഒരു പോസ്റ്റിടില്ലായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു. അവസാനമായി കേരളയുക്തിവാദിസംഘം പ്രസിദ്ധീകരിച്ച യുക്തിദർശനം എന്ന ഗ്രന്ഥത്തിലെ ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം.
“ ഇത്രയും സമ്പന്നവും വിപുലവുമായ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണു യുക്തിവാദികൾ എന്ന ബോധം യുക്തിവാദികൾക്കുണ്ടായിരിക്കേണ്ടതാണ്.യുക്തിവാദിസംഘത്തെയും പ്രസ്ഥാനത്തെയും ഈ പാരമ്പര്യത്തിൽ നിന്നും പൊതുവായ പ്രവാഹത്തിൽ നിന്നും അടർത്തി എടുത്ത് മതത്തെയും ഈശ്വരനെയും എതിർക്കുക എന്ന കൃത്യത്തിനു മാത്രം അതിനെ തള്ളിവിടാമെന്നു കരുതുന്നവർ അറിഞ്ഞോ അറിയാതെയോ അതിന്റെ കടയ്ക്കൽ കത്തിവെക്കുകയാണ് ചെയ്യുന്നത്. അതേ അവസരത്തിൽ ഈ പാരമ്പര്യത്തിൽ നിന്നുളവാകുന്ന സാദ്ധ്യതകളെ പൂർണ്ണമായി ഉൾക്കൊള്ളുകയും മതനിരപേക്ഷമായ ഒരു രാഷ്ട്രം കെട്ടിപ്പെടുക്കുക എന്ന മർമ്മപ്രധാനമായ കടമ നിർവ്വഹിക്കുവാൻ യുക്തിവാദി സംഘത്തെ സജ്ജമാക്കുകയും ചെയ്യുന്നവരാകട്ടെ, പ്രസ്ഥാനത്തിന്റെ കടയ്ക്ക് വെള്ളവും വളവും നൽകുന്നവരായിരിക്കും.”

Wednesday, May 11, 2011

യുവജന ക്യാമ്പ്

യുവജന ക്യാമ്പും കുട്ടിക്കൂട്ടായ്മയും